ആൽബർട്ടയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ഹൈവേ 63-ൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രാദേശിക ഭരണകൂടം അടിയന്തര സഹായമെത്തിച്ചു. വെള്ളിയാഴ്ച ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയിലും കാറ്റിലും പെട്ട് നൂറുകണക്കിന് വാഹനങ്ങളാണ് ഈ പ്രധാന പാതയിൽ കുടുങ്ങിയത്. റീജിയണൽ മുനിസിപ്പാലിറ്റി ഓഫ് വുഡ് ബഫല്ലോയുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ബസുകളും ഭക്ഷണവും കുടിവെള്ളവും അയച്ചിട്ടുണ്ട്.
60 സെൻ്റിമീറ്ററോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയ പാതകളിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ First Responders ഓരോ വാഹനവും പരിശോധിച്ചുവരികയാണ്. കനത്ത മഞ്ഞുപാളികൾ കാരണം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഹൈവേയിൽ കുടുങ്ങിയവരെ ബസുകൾ വഴി ഫോർട്ട് മക്മറിയിലേക്ക് മാറ്റാനാണ് നിലവിൽ അധികൃതർ ലക്ഷ്യമിടുന്നത്. അവിടെ നിന്നും അവർക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രക്കാർ പുറത്തിറങ്ങരുതെന്നും ഹൈവേകളിൽ ജാഗ്രത പാലിക്കണമെന്നും ആർ.സി.എം.പി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.